സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ, അധ്യാപകർക്ക് യോഗ്യത നേടാൻ പരമാവധി അവസരങ്ങൾ സർക്കാർ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കെ ശിവന്കുട്ടി പറഞ്ഞു.
2025 സെപ്റ്റംബർ 1-ലെ സുപ്രീം കോടതി വിധിന്യായ പ്രകാരം ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾ ഒഴികെ, RTE ആക്ട് ബാധകമായ എല്ലാ സ്കൂളുകളിലെയും അധ്യാപകർ സർവീസിൽ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അധ്യാപകർക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും തുടർനടപടികൾ വിശദീകരിക്കുന്നതിനും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നു:
വിധിന്യായത്തിലെ പ്രധാന ഇളവുകളും നിബന്ധനകളും:
- വിരമിക്കാൻ 5 വർഷത്തിൽ താഴെ മാത്രം: 5 വർഷത്തിൽ താഴെ മാത്രം സർവ്വീസ് ശേഷിക്കുന്ന അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യതയില്ലാതെ തന്നെ വിരമിക്കൽ പ്രായം വരെ സർവീസിൽ തുടരാം. എന്നാൽ ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാണ്.
- മറ്റുള്ളവർക്ക് 2 വർഷത്തെ സമയം: 5 വർഷത്തിൽ കൂടുതൽ സർവ്വീസ് ബാക്കിയുള്ള അധ്യാപകർ വിധി വന്ന തീയതി മുതൽ 2 വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം.
നിലവിലെ സ്ഥിതിവിവരക്കണക്കുകൾ:
2025 ഓഗസ്റ്റ് 31-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സർവീസിലുള്ള 1,46,301 അധ്യാപകരിൽ 75,015 പേർക്ക് കെ-ടെറ്റ് യോഗ്യതയില്ല. എന്നാൽ ഇവരിൽ വലിയൊരു വിഭാഗത്തിന് സുപ്രീം കോടതി വിധിയുടെ ആനുകൂല്യം ലഭിക്കും.
സർക്കാർ നടപടികൾ:
അധ്യാപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാൻ അവസരമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി കൂടുതൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത കെ-ടെറ്റ് പരീക്ഷ ഫെബ്രുവരി മാസത്തിൽ തന്നെ നടത്തുന്നതാണ്.
