ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി.
രാത്രി 10 മണി വരെ മാത്രമാണ് ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കാൻ നിയമം അനുവാദം നൽകിയിട്ടുള്ളത്. അതിനുശേഷം മൈക്ക് പ്രവർത്തിപ്പിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ സ്പീക്കറുകൾ സ്ഥാപിക്കരുതെന്നും ശബ്ദത്തിന്റെ തോത് അനുവദനീയമായ ഡെസിബലിന് മുകളിലേക്ക് ഉയർത്തരുതെന്നും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പോലീസിന് നിർദേശം നൽകി.
ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ ചേമ്പറിൽ യോഗം കൂടിയത്. യോഗത്തിൽ എഡിഎം വിനീത് ടി കെ, വിവിധ പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ലൈറ്റ്സ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
